സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, മഴ സജീവമായതോടെ സംസ്ഥാനത്തെ താപനിലയും കുറയുകയാണ്.
കേരളത്തിൻ്റെ മധ്യ തെക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോര മേഖലകളിൽ മഴ തകർത്ത് പെയ്തു. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നാളെ പത്തനംതിട്ട, ഇടുക്കി,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. മറ്റന്നാൾ ആലപ്പുഴ കോട്ടയം, വയനാട്, കാസർഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രത പാലിക്കണം. ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം 17 ദിവസത്തിനു ശേഷം ഇന്നലെ പാലക്കാട്ടെ താപനില 39 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി. മഴ തുടരുകയാണെങ്കിൽ സംസ്ഥാനത്തെ താപനില ഗണ്യമായി കുറയുമെന്നാണ് നിഗമനം.
