സിജെപി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് ഗൺ പ്രയോഗം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാനെത്തിയത്.
ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർഥിയും എത്തിയത്. എന്നാൽ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. തുടർന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നൽകാൻ ശ്രമിച്ചു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ പിന്മാറില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് ഓഫീസിന് മുന്നിൽ രാഹുൽ ഗാന്ധി പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചതിൽ നേരത്തെ തന്നെ രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിശദീകരണം തേടിയിരുന്നു. പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതി നൽകിയത് ആരാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
