സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂർ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻജിഒ യൂണിയൻ ഒരു മണിക്കൂർ ജോലി ബഹിഷ്കരിച്ചു. സ്ഥലംമാറ്റ നടപടിയിൽ കണ്ണൂർ ഡി.എം.ഒയ്ക്കെതിരെ ദീപാലേഖയുടെ കുടുംബവും രംഗത്തെത്തി.
ചൊക്ലി പഞ്ചായത്ത് യോഗത്തിനിടെയാണ് ഇന്നലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖ കുഴഞ്ഞുവീണത്. പിണറായി പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവ് ലഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ച് മാസം മുൻപാണ് ദീപാലേഖ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റത്. ഭരണമാറ്റത്തിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇടത് സംഘടനാ അംഗമായിരുന്നു ദീപാലേഖ.
രണ്ട് മാസം മുൻപ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ദീപാലേഖയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും, ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ ഡി.എം.ഒയ്ക്ക് നൽകിയിരുന്നുവെന്നും ഭർതൃസഹോദരൻ സതീഷ് ബാബു പറഞ്ഞു.
ദീപാലേഖയുടെ മരണത്തിൽ സ്ഥലംമാറ്റ നടപടികൾക്ക് പങ്കുണ്ടെന്നാണ് എൻജിഒ യൂണിയന്റെ ആരോപണം. ‘മരണം ഒരു കൊലപാതകമാണ്’ എന്നാണ് എൻജിഒ യൂണിയന്റെ നിലപാട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു എൻജിഒ യൂണിയന്റെ പ്രതിഷേധം.സംഭവത്തിൽ സ്ഥലംമാറ്റ ഉത്തരവും ദീപാലേഖയുടെ ആരോഗ്യസ്ഥിതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
