സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. വേനൽ മഴ സജീവമായതും ആന്ധ്രായ്ക്കും കർണാടയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാദത്തിൻ്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാൻ കാരണമെന്നാണ് നിഗമനം.
അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ടുള്ളത്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെയാണ് ശക്തമായ വേനൽ മഴ ലഭിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
