സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നിലവിൽ വന്നു. രാത്രിയിൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രിക്കാനാണ് തീരുമാനം. എന്നാൽ ഓരോ പ്രദേശത്തും എപ്പോൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കില്ല. ഇത് അപ്രായോഗികം എന്നാണ് കെഎസ്ഇബിയുടെ നിലപാട്. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം ഇന്നലെയും നടന്നില്ല.
കടുത്ത വേനൽ ചൂട് കാരണം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിൽ ക്രമീകരിക്കുകയും അത്യാവശ്യമുള്ള മുറികളിൽ മാത്രം ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.
പീക്ക് സമയത്ത് ഇൻഡക്ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നിർദേശിച്ചു.
