രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ. സംസ്ഥാന സർക്കാരിന്റെ സർപ്പ ആപ്പിലെ വോളണ്ടിയർമാർക്കാണ് ജോലിക്കിടെ അപകടം ഉണ്ടായാൽ യാതൊരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറാകാത്തത്. പാമ്പിനെ പിടികൂടാനുള്ള വിളി എത്തിയാൽ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഇവർ സംഭവസ്ഥലത്ത് എത്തുന്നത്.
ദിവസവും ആളുകൾക്ക് പാമ്പുകടിയേക്കുന്ന സംഭവങ്ങൾ കൂടിവരികയും നാട്ടിൻപുറങ്ങളിൽ നിരവധി പാമ്പുകളെ പിടിക്കുകയും ചെയ്യുന്നതിനിടെയാണ് പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ദുരവസ്ഥ പുറത്തുവരുന്നത്. നാട്ടുകാരുടെ ജീവൻ സംരക്ഷിക്കുമ്പോഴും സ്വന്തം ജീവന് ഉറപ്പ് ആര് നൽകുമെന്നാണ് ഇവർ ചോദിക്കുന്നത്. ജോലിക്കിടെ അപകടമുണ്ടായാൽ ആരോഗ്യ ഇൻഷുറൻസ് പോലും ഇവർക്ക് അനുവദിച്ചിട്ടില്ല.
നേരത്തെ പാമ്പുപിടിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ സർപ്പ ആപ്പ് വോളണ്ടിയർ 33 ദിവസമാണ് ആശുപത്രിയിൽ കിടക്കേണ്ടിവന്നത്. സർക്കാരിൽ നിന്ന് ഒരു രൂപ പോലും സഹായമായി ലഭിക്കാതെ വന്നതോടെ സഹപ്രവർത്തകർ തന്നെ പിരിവെടുത്താണ് ആശുപത്രി ചെലവ് നടത്തിയത്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല സമീപനവും ഇല്ലാതെ വന്നതോടെ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്ന 3500ൽ അധികം വോളണ്ടിയർമാരിൽ പകുതിയും ജോലി ഉപേക്ഷിച്ചു പോയി. സർപ്പ വോളണ്ടിയർമാർക്ക് ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് വനംവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അതും മുഖവിലക്കെടുത്തിട്ടില്ല. ചൂട് കൂടി നാട്ടിലാകെ പാമ്പിറങ്ങുന്ന ഈ സാഹചര്യത്തിലെങ്കിലും പാമ്പ് പിടിക്കുന്ന സർപ്പ ആപ്പ് വോളണ്ടിയർമാർക്ക് കുറഞ്ഞത് ആരോഗ്യ ഇൻഷുറൻസ് എങ്കിലും ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
