കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ 21-കാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു. കാക്യപ്പടവ് സ്വദേശിനിയും സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയുമായ ലാവണ്യയാണ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പ്രതിയായ ചേതൻ ആക്രമണം നടത്തിയത്. ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പലതവണ വെട്ടിയ ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച ലാവണ്യയെ പിന്തുടർന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും പ്രതി ലാവണ്യയെ ശല്യം ചെയ്തിരുന്നതായും പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ദക്ഷിണ കന്നഡ പോലീസ് അറിയിച്ചു.
