ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ, സാങ്കേതികത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി. അന്വേഷണ റിപ്പോർട്ട് പഴുതടച്ചതല്ലെങ്കിൽ അത് കോടതിയിൽ നിലനിൽക്കില്ലെന്നും നടപടി എങ്ങനെ സ്വീകരിക്കണമെന്ന് സർക്കാരിന് അറിയാമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
അതേസമയം, കേസിൽ എഡിജിപിയുടെ നേരിട്ടുള്ള ഇടപെടലിൽ കൂടുതൽ വ്യക്തത വരുത്താൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ രക്ഷിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടെന്നതിന് മൊഴികളുണ്ടെന്നും, ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരോട് സംഭവം സംബന്ധിച്ച് ഒന്നും പറയരുതെന്ന് നിർദേശിച്ചതും അജിത് കുമാറാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ ഉയർന്നുവന്നിട്ടുള്ളത്. എന്നാൽ ഈ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്നാണ് ഡിജിപിയുടെ നിലപാട്.
കേസിലെ പ്രധാന സാക്ഷികളായ നാല് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നത് ഉൾപ്പെടെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നേരിട്ടുള്ള ഇടപെടലിന് കൂടുതൽ വ്യക്തത വരുത്താൻ ആണ് ഡിജിപി പ്രത്യേക അന്വേഷണസംഘത്തോടെ നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിപി റാങ്കിലേക്കുള്ള സ്ക്രീനിങ് കമ്മറ്റി 20ന് ചേരാൻ ഇരിക്കെ റിപ്പോർട്ട് വൈകിപ്പിക്കുന്നത് വി ഡി സതീശൻ സർക്കാരും അജിത് കുമാറിന് രാഷ്ട്രീയ കവചം ഒരുക്കുകയാണെന്ന ഗുരുതരാരോപണം ആണ് ഉയർന്നത്
ഈ ആരോപണത്തിന് മറുപടിയായി, അധികാരമേറ്റ ഉടൻ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെന്നും, റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്ന തരത്തിൽ സമഗ്രമാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് കോടതിയിലും പൊതുസമൂഹത്തിനുമുന്നിലും ചോദ്യം ചെയ്യപ്പെടാത്ത വിധം തയ്യാറാക്കാനാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
