തമിഴ്നാട്ടിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളിയ കേസിൽ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചാണ് സിബിസിഐഡി പ്രതികളെ പിടികൂടിയത്. തമിഴക മക്കൾ മുന്നേറ്റ കഴകത്തിന്റെ മുൻ തേനി ജില്ലാ പ്രസിഡന്റ് വെന്ദർ ബാലയും സുഹൃത്ത് അലക്സ് പാണ്ഡ്യനുമാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പസാമിക്കായി അന്വേഷണം തുടരുകയാണ്.
തേനി ജില്ലയിലെ അല്ലിനഗരം സ്വദേശിയായ വെന്ദർ ബാല കുടുംബവഴക്കിനെ തുടർന്നാണ് മകൻ ശ്രീകാന്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഭാര്യ രാജലക്ഷ്മിയുമായുള്ള ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് മകൻ ശ്രീകാന്തും പിതാവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
2023 ജൂലൈയിൽ അനുരഞ്ജന ചർച്ച നടത്താമെന്ന് പറഞ്ഞ് ശ്രീകാന്തിനെ തേനിക്കടുത്ത വയൽപ്പെട്ടി മേഖലയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് വെന്ദർ ബാലയും സുഹൃത്തുക്കളായ അലക്സ് പാണ്ഡ്യനും കറുപ്പസാമിയും ചേർന്ന് ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാർ പുഴയിൽ ഉപേക്ഷിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സമീപത്തെ കുളത്തിൽ തള്ളുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
മകനെ കാണാതായതിനെ തുടർന്ന് അമ്മ രാജലക്ഷ്മി നൽകിയ പരാതിയിലും പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരവും കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
