തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ ചികിത്സയിൽ കഴിയുന്ന പുനലൂർ സ്വദേശി സുരേന്ദ്രന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുടുംബം അറിയിച്ചു. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച സുരേന്ദ്രന് മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സോഡിയം അളവ് അപകടകരമായി കുറഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സുരേന്ദ്രനെ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സീനിയർ ഡോക്ടർമാർ പരിശോധിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ആദ്യം പരിശോധിച്ചതെന്നും, ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് ശേഷമാണ് സീനിയർ ഡോക്ടർമാർ എത്തി ചികിത്സ ആരംഭിച്ചതെന്നും സുരേന്ദ്രന്റെ മകൻ ആരോപിച്ചു.സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ആരോഗ്യ സംവിധാനവുമായി സഹകരിക്കാത്ത ചിലർ ഇപ്പോഴും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സുരേന്ദ്രന് നിലവിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും കുടുംബം അറിയിച്ചു. എന്നാൽ ചികിത്സ വൈകിയെന്ന ആരോപണത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ വിശദീകരണം പുറത്തുവന്നിട്ടില്ല.
