ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് അനുമതി നൽകേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നിലപാട്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായി എബ്രഹാം കലമണ്ണിൽ നടത്തിയ ഡ്രോൺ സർവേ അദ്ദേഹത്തിന്റെ വ്യക്തിപരമായ നീക്കമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
2014-ൽ ദേശീയ ഹരിത ട്രിബ്യൂണൽ ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. ആ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നും അതിനാൽ പദ്ധതിക്ക് വീണ്ടും അനുമതി നൽകേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ.വിമാനത്താവള പദ്ധതി നടപ്പാക്കിയാൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരം ഉൾപ്പെടെയുള്ള പൈതൃക ഘടകങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും സർക്കാർ പരിഗണിക്കുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി സംബന്ധിച്ച ഫയൽ വീണ്ടും തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2008-ലാണ് സ്വകാര്യ ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആശയം മുന്നോട്ടുവന്നത്. തുടർന്ന് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് രൂപീകരിക്കുകയും 2010-ൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. 500 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ 2011-12 കാലഘട്ടത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നുവെന്ന ആരോപണം ഉയർത്തി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി.2013-ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചില വ്യവസ്ഥകളോടെ പദ്ധതിക്ക് അനുമതി നൽകിയെങ്കിലും പ്രതിഷേധം തുടർന്നു. ഒടുവിൽ 2014-ൽ ദേശീയ ഹരിത ട്രിബ്യൂണൽ പരിസ്ഥിതി അനുമതി റദ്ദാക്കി. തുടർന്ന് 2016-ൽ കേന്ദ്ര സർക്കാർ പദ്ധതിക്കുള്ള സൈറ്റ് ക്ലിയറൻസും പിൻവലിച്ചതോടെ പദ്ധതി നിലച്ചിരുന്നു.
