തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദേശിച്ചിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കുന്ന ഉപസമിതിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പദ്ധതി കെ-റെയിൽ മാതൃകയാണെന്ന വിമർശനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഇ. ശ്രീധരൻ മുന്നോട്ടുവെച്ച 473 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ടാണ് ഉപസമിതി പരിശോധിക്കുന്നത്. ഇതുവരെ അഞ്ചുതവണ യോഗം ചേർന്ന സമിതി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പ്രാഥമിക വിലയിരുത്തലുകൾ അവതരിപ്പിച്ചത്.
പദ്ധതിക്ക് ഇ. ശ്രീധരൻ കണക്കാക്കുന്ന 60,000 കോടി രൂപ മതിയാകില്ലെന്നും കുറഞ്ഞത് 40 ശതമാനമെങ്കിലും അധിക ചെലവ് വരാനിടയുണ്ടെന്നും ഉപസമിതി ചൂണ്ടിക്കാട്ടി. പാതയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുമുള്ളതിനാൽ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്നും സമിതി വിലയിരുത്തി.
പദ്ധതിയുടെ ധനസമാഹരണ മാതൃകയും യോഗത്തിൽ ചർച്ചയായി. 70 ശതമാനം കേന്ദ്ര-സംസ്ഥാന വിഹിതവും ബാക്കി 30 ശതമാനം പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തത്തിലൂടെയുമാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഓഹരി നിക്ഷേപകർക്ക് നൽകേണ്ട സർക്കാർ ഗ്യാരണ്ടി, ആവശ്യമായ നിക്ഷേപം ലഭിക്കാത്ത സാഹചര്യം, പ്രതിദിന യാത്രക്കാരുടെ കണക്കുകളുടെ യാഥാർഥ്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് ഉപസമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.അതിവേഗ റെയിൽ പദ്ധതിയും കെ-റെയിലും ഒരേ ആശയമാണെന്ന തരത്തിലുള്ള പ്രചാരണം എങ്ങനെ നേരിടാമെന്നതും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
