ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം.കേരളത്തിലേക്ക് എത്തുന്ന ലഹരിവസ്തുക്കളിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾ വഴിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ലഹരിക്കടത്ത് തടയാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും സംയുക്ത നടപടികൾ ആവിഷ്കരിക്കുകയുമാണ് പ്രധാന ലക്ഷ്യം.
ട്രെയിൻ, റോഡ് മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്ന വഴികളിൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുടെ നിരീക്ഷണം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. അതിർത്തി മേഖലകളിലെ പരിശോധന, സംയുക്ത ഓപ്പറേഷനുകൾ, തത്സമയ വിവര കൈമാറ്റം എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും യോഗത്തിൽ പങ്കുവെക്കും. ലഹരിക്കടത്ത് സംഘങ്ങൾ, പ്രധാന കണ്ണികൾ, അറസ്റ്റിലായ പ്രതികൾ, പുതിയ കടത്തുവഴികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറി ഭാവി നടപടികൾ ഏകോപിപ്പിക്കാനാണ് തീരുമാനം.സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കി ലഹരിവിരുദ്ധ പോരാട്ടം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗം നടക്കുന്നത്.
