നിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്തെന്ന ആരോപണം നേരിട്ട കമ്പനിക്ക് വീണ്ടും ടെൻഡർ നൽകിയ നടപടിയെ ന്യായീകരിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. ടെൻഡറിൽ പങ്കെടുത്ത ഏക കമ്പനിക്കാണ് ബോർഡ് അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് വിതരണാനുമതി നൽകിയതെന്നാണ് ആരോഗ്യമന്ത്രിക്ക് കൈമാറുന്ന റിപ്പോർട്ടിലെ വിശദീകരണം.
കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഉത്തർപ്രദേശ് ആസ്ഥാനമായ ബങ്കേ ബിഹാറി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങിയ ബ്ലീച്ചിങ് പൗഡറിന്റെ നിലവാരത്തെച്ചൊല്ലി വിവാദമുയർന്നത്. നിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് 2023-ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മൂന്ന് ഗോഡൗണുകളിൽ തീപിടിത്തത്തിന് കാരണമായതെന്നായിരുന്നു അഗ്നിശമനസേനയുടെ കണ്ടെത്തൽ. തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥൻ മരിക്കുകയും, അദ്ദേഹത്തിന്റെ കുടുംബത്തിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.
എന്നിട്ടും അതേ കമ്പനിയുടെ തന്നെ ബ്ലീച്ചിങ് പൗഡർ വാങ്ങാനാണ് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തെ ടെണ്ടറിൽ തീരുമാനിച്ചത്. മാർച്ച് 11ന് വിളിച്ച ടെൻഡറിൽ മെയ് ആറാം തീയതിയോടെ ഓർഡറും നൽകി. ആദ്യഘട്ട 20 ശതമാനം സ്വീകരിക്കുകയും ചെയ്തു. മഴക്കാലത്തിനു മുൻപേ ബ്ലീച്ചിങ് പൗഡർ സംഭരിക്കാനാണ് എന്നാണ് അധികൃതരുടെ വിമർശനം.
അതേസമയം, ടെൻഡറിൽ ഒരേയൊരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കിൽ റീ-ടെൻഡർ വിളിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ, ബോർഡ് അംഗീകരിച്ച നടപടിക്രമങ്ങൾ പൂർണമായി പാലിച്ചാണ് കരാർ നൽകിയതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്റെ നിലപാട്.49.96 രൂപ നിരക്കിൽ 15.59 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതിനാണ് 7.32 കോടി രൂപയുടെ കരാർ നൽകിയത്. കഴിഞ്ഞ ടെൻഡറിനേക്കാൾ 14 രൂപ വരെ കുറച്ചാണ് ബംഗെ ബിഹാറി പുതിയ ടെണ്ടർ വിളിച്ചതെന്നും ഇതും പരിഗണിക്കാൻ കാരണമായെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വിശദീകരണം. ഇടപാടിൽ ദുരൂഹതയുണ്ടെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യമന്ത്രി വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലും കോർപറേഷൻ നടപടികളെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
