കേരളത്തിലെ ശിശുമരണനിരക്കിനെക്കുറിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുധ്യം. 2024-ൽ കേരളത്തിലെ ശിശുമരണനിരക്ക് 8 ആയി ഉയർന്നെന്നായിരുന്നു കേന്ദ്ര റിപ്പോർട്ട്. എന്നാൽ സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് 2024 റിപ്പോർട്ട് പ്രകാരം ശിശുമരണനിരക്ക് 5.03 മാത്രമാണ്. 2023-ലെ 5.26-നേക്കാൾ കുറവാണിതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.കേന്ദ്ര-സംസ്ഥാന കണക്കുകളിലെ ഈ വ്യത്യാസം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാമ്പിൾ സർവേയുടെ രീതിശാസ്ത്രത്തിലെ പ്രശ്നമാണോ, ആരോഗ്യരംഗത്തെ യഥാർഥ സാഹചര്യമാണോ ഈ വ്യത്യാസത്തിന് പിന്നിലെന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന റിപ്പോർട്ട് ആശങ്കപ്പെടുത്തുന്ന മറ്റുചില കണക്കുകളും പുറത്തുവിടുന്നുണ്ട്. 2024-ൽ കേരളത്തിൽ ജനിച്ച കുഞ്ഞുങ്ങളിൽ 18.37 ശതമാനത്തിനും ജനനസമയത്ത് രണ്ടര കിലോഗ്രാമിൽ താഴെയായിരുന്നു ഭാരം. 2023-ൽ ഇത് 16.29 ശതമാനം ആയിരുന്നു. ഭാരക്കുറവോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്ന പ്രവണതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ജനനനിരക്ക് വീണ്ടും താഴ്ന്നതായും റിപ്പോർട്ട് പറയുന്നു. 2023-ൽ 1.35 ആയിരുന്ന ജനനനിരക്ക് 2024-ൽ 1.19 ആയി കുറഞ്ഞു. ജനിച്ച കുഞ്ഞുങ്ങളിൽ 50.78 ശതമാനം ആൺകുട്ടികളും 49.22 ശതമാനം പെൺകുട്ടികളുമാണ്. അതായത്, ആയിരം ആൺകുട്ടികൾക്ക് 969 പെൺകുട്ടികൾ എന്നതാണ് ലിംഗാനുപാതം.കേന്ദ്ര റിപ്പോർട്ടും സംസ്ഥാന റിപ്പോർട്ടും തമ്മിലുള്ള ഈ കണക്കുവ്യത്യാസം ആരോഗ്യരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
