ചെന്നൈക്ക് സമീപം കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദേശിച്ചിരുന്ന ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. റൺവേ നിർമാണത്തിന് ഈ പ്രദേശത്തെ ഭൂമി അനുയോജ്യമല്ലെന്നും ജലാശയങ്ങളും കൃഷിഭൂമികളും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ മുൻഗണനയാണെന്നും സർക്കാർ വിശദീകരിച്ചു. പകരം ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി വിജയ് നേരത്തെയും പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ സമരത്തിൽ പങ്കെടുത്തിരുന്നു. അധികാരത്തിലെത്തിയ ശേഷവും അതേ നിലപാട് തുടരുകയാണെന്ന് സർക്കാർ ആവർത്തിച്ചു. വികസനത്തിന് സർക്കാർ എതിരല്ലെങ്കിലും കൃഷിഭൂമിയും തണ്ണീർത്തടങ്ങളും നശിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കില്ലെന്നാണ് മന്ത്രിമാരുടെ വിശദീകരണം.
ഡിഎംകെ സർക്കാർ മുന്നോട്ടുവച്ചിരുന്ന ഈ പദ്ധതി പ്രഖ്യാപിച്ചതുമുതൽ ഭൂമി ഏറ്റെടുക്കൽ, കർഷകരുടെ കുടിയൊഴിപ്പ്, പരിസ്ഥിതി പ്രത്യാഘാതം എന്നിവ ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഏഴ് വർഷത്തിലേറെ നീണ്ട സമരത്തിന് പിന്നാലെയാണ് സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ടുപോയത് തമിഴ്നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് തിരിച്ചടിയാണെന്ന് ഡിഎംകെ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് മുൻ സർക്കാർ ആരംഭിച്ച പ്രധാന പദ്ധതികൾ വിജയ് സർക്കാർ റദ്ദാക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു.
