വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു.കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്.കോഴിക്കോട് ജില്ലയിൽ ചാലിയാർ കരകവിഞ്ഞ് മാവൂർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാല് വീടുകളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വയനാട്, നിലമ്പൂർ വനമേഖല, തമിഴ്നാട്ടിലെ നീലഗിരി മലനിരകൾ എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
ചെറുപുഴയും ഇരവഴിഞ്ഞിപ്പുഴയും കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.കോഴിക്കോട് വെങ്ങേരിയിൽ മണ്ണിടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീണു. നേതാജി വായനശാലയ്ക്ക് സമീപത്തെ പി.വി. ഷെഫീഖിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആളപായമുണ്ടായില്ല. അരീക്കാട് ദേശീയപാത ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടു.
പാലക്കാട് ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽചുഴലിയിൽ രണ്ട് മരങ്ങൾ കടപുഴകി വീടിന് മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. മഴക്കെടുതിയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഈ സീസണിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പും തുറന്നു.വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും പുഴയോര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മുൻകരുതലായി മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾ തയ്യാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്.
