ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തകർത്ത കാറിന്റെ സഹായം നൽകാനാവില്ലെന്ന് സിപിഎം. സംഭവവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാൽ സാമ്പത്തിക സഹായം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കലായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്.എന്നാൽ, വാഹനം തകർന്നതോടെ ഉപജീവന മാർഗം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ ശ്യാം രാജ്.
ശ്യാംരാജ് പാർട്ടി പ്രവർത്തകനാണെന് അറിഞ്ഞതോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ എഎം റഹീം അടക്കമുള്ള പാർട്ടി നേതാക്കൾ വിളിപ്പിക്കുകയും ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് ചെലവാക്കാതെ വാഹനം നന്നാക്കി നൽകാമെന്ന് ഉറപ്പ് നൽകിയിയെന്നും പറയുന്നു, അത് വിശ്വസിച്ചാണ് ശ്യാംരാജ് വാഹനം വർക്ക്‌ഷോപ്പിലേക്ക് മാറ്റിയത്.
അഞ്ച് മാസത്തെ വാഹന വായ്പാ തുക കുടിശ്ശികയായതിനാൽ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാണെന്നും, വാഹനം നിരത്തിലിറക്കാൻ കഴിയാത്തതിനാൽ വരുമാനം പൂർണമായും നിലച്ചതായും അദ്ദേഹം പറയുന്നു.ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല. ഇതോടെ അറ്റകുറ്റപ്പണിയുടെ മുഴുവൻ ബാധ്യതയും ശ്യാം രാജിന് തന്നെ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്. ശ്യാമിന്റെയടക്കം മൂന്ന് ടാക്സി വാഹനങ്ങളാണ് സിപിഎം ആക്രമണത്തിൽ തകർന്നത്.
