ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നൂറുകണക്കിന് കേസുകളാണ്. പലതും ജാമ്യമില്ലാത്ത ലഹരിക്കേസുകൾ ആണെന്നിരിക്കെ സംസ്ഥാനത്തെ ജയിലുകൾ തിങ്ങി നിറയുകയാണ്. ജൂലൈ 5-ലെ കണക്ക് പ്രകാരം 58 ജയിലുകളിലായി 7,877 പേർക്കാണ് താമസസൗകര്യമുള്ളത്. എന്നാൽ നിലവിൽ 9,863 തടവുകാരാണ് ജയിലുകളിലുള്ളത്. അതായത് ശേഷിയേക്കാൾ 1,986 പേർ അധികം.
ശിക്ഷാ തടവുകാരെക്കാൾ കൂടുതലും റിമാൻഡ്, വിചാരണ തടവുകാരാണ്. ഇതോടെ ഭക്ഷണവിതരണവും മറ്റ് ചെലവുകളും ഉയർന്നു.തടവുകാരുടെ ഉറക്കം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. പല ജയിലുകളിലും തടവുകാരും ജയിൽ ജീവനക്കാരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.
ജീവനക്കാരുടെ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ആറ് തടവുകാർക്ക് ഒരു വാർഡൻ എന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല. നൂറിലധികം വാർഡൻ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കുന്ന തൂഫാൻ ഓപ്പറേഷൻ ഫലപ്രദമാണെന്ന വിലയിരുത്തലിനൊപ്പം, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ജയിലുകളിൽ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും മുൻകൂട്ടി ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന വിമർശനവും ശക്തമാകുകയാണ്.
