നിയമസഭയിലെ നിർമാണ-പരിപാലന പ്രവൃത്തികളിൽ നിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൈനിങ് ഹാൾ നവീകരണത്തിനായി അനുവദിച്ച 7.5 കോടി രൂപയുടെ കരാറും റദ്ദാക്കി. ഡാറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതല ഊരാളുങ്കലിൽ നിന്ന് പിൻവലിച്ച് കെൽട്രോണിന് കൈമാറാനും തീരുമാനമായി.
ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ക്ലീൻചിറ്റ് നൽകിയതും ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കാനുള്ള അനുമതി ധനവകുപ്പ് പുതുക്കി നൽകിയതും പിന്നാലെയാണ് നിയമസഭയിൽ നിന്ന് ഈ നടപടി.ഊരാളുങ്കലിന് നൽകിയ കരാറുകളിൽ ഉൾപ്പെടെ ഗുരുതര ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശങ്കരൻ നാരായണൻ തമ്പി ഹാളിന്റെ പരിപാലനത്തിൽ വീഴ്ച സംഭവിച്ചതായും കണ്ടെത്തി. തകരാറുകൾ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും ഊരാളുങ്കൽ തന്നെ വഹിക്കണമെന്നും തീരുമാനമായി. അടുത്ത മാസം 31 മുതൽ ഹാളിന്റെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കും.
വർഷത്തിൽ പത്ത് ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഹാളിന് 7.5 കോടി രൂപ ചെലവഴിക്കുന്നതിനെതിരെ ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻ സർക്കാർ അത് അവഗണിച്ചാണ് കരാർ അനുവദിച്ചത്. നിയമസഭയിലെ അതിഥികൾക്കുള്ള ഡൈനിങ് ഹാളിൽ എ.സി. സ്ഥാപിച്ചതുൾപ്പെടെയുള്ള 35 ലക്ഷം രൂപയുടെ ബില്ലിലും അന്വേഷണം നടത്തും.നിയമസഭാ നടപടികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതിയിലും നേരത്തെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ നടപടികൾ അതിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്
