കോഴിക്കോട് ദേശീയപാതയിൽ മുക്കാളി മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്താണ് മണ്ണ് ഇടിഞ്ഞുവീണത്. സമീപത്തെ വീടുകൾ അപകട ഭീഷണിയിലായി.നേരത്തെ ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച പാർശ്വഭിത്തി ഇന്നലെ പെയ്ത മഴയിൽ തകർന്നതാണ് നിലവിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്.
രണ്ട് വർഷം മുൻപേ തന്നെ ഇവിടെ മണ്ണിന്റെ സ്വഭാവത്തെക്കുറിച്ച് എൻഎച്ച്എയ്ക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കൂടുതൽ മണ്ണെടുത്താൽ അപകടം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെന്നും പറയുന്നു. എന്നാൽ ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.കഴിഞ്ഞ വർഷവും മഴക്കാലത്ത് പ്രദേശത്ത് വിള്ളൽ രൂപപ്പെട്ടിരുന്നു. അന്നും നാട്ടുകാർ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ലെന്നാണ് വിവരം.
ഇപ്പോൾ വീടുകളുടെ തറയിൽ വിള്ളലുകൾ വീണതോടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. മഴ തുടരുകയാണെങ്കിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ഭീഷണിയും നിലനിൽക്കുന്നു.അപകടഭീഷണി നേരിടുന്ന കുടുംബങ്ങളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ശാസ്ത്രീയ പരിശോധന നടത്തി അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
