വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നീക്കത്തിൽ കമ്പനിയുടെ മൂല്യനിർണയം നടത്തിയതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത അദാനിയുടെ വിഴിഞ്ഞം കമ്പനിയുടെ മൂല്യം എങ്ങനെ കണക്കാക്കിയെന്ന ചോദ്യമാണ് ഉയരുന്നത്.അതേസമയം, അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും, വിഴിഞ്ഞം കമ്പനി ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ മറ്റ് തുറമുഖ കമ്പനികൾ അതിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു.
ഈ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തുറമുഖം, നിയമം, ധനകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ വിമർശനം.ഓഹരി കൈമാറ്റത്തിനുള്ള നീക്കം സംസ്ഥാന സർക്കാർ അറിയാതെയാണ് നടന്നതെന്ന് എങ്ങനെ പറയാനാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. വിഷയത്തിൽ വ്യക്തത വരുത്താൻ, സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും കത്തയച്ചതുപോലെ സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കുമോയെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
