സംസ്ഥാനത്ത് പകർച്ചവ്യാധികളെ പിടിച്ചുകെട്ടാനായെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം പകർച്ചവ്യാധികൾ ബാധിച്ച് എട്ട് പേർ മരിച്ചു. 150 പേർക്ക് ഡെങ്കിപ്പനിയും ആറ് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വകുപ്പ് ഏറ്റെടുക്കുമ്പോഴേക്കും മഴക്കാല പകർച്ചവ്യാധി വ്യാപനം ആരംഭിച്ചിരുന്നുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.അതേസമയം, പനിമരണങ്ങളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ എലിപ്പനി ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചു. ഇൻഫ്ലുവൻസ, അമീബിക് മസ്തിഷ്ക ജ്വരം, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ഓരോരുത്തരും മരിച്ചു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. ജൂലൈ ആദ്യവാരത്തിൽ ദിവസത്തിനിടെ 393 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 4,945 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 150 പേർക്ക് ഡെങ്കിപ്പനി, 15 പേർക്ക് എലിപ്പനി, 30 പേർക്ക് മഞ്ഞപ്പിത്തം, ആറ് പേർക്ക് ഷിഗല്ല എന്നിവ സ്ഥിരീകരിച്ചു. ഇന്നലത്തെ ആകെ പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
