കോഴിക്കോട് മൂന്നരക്കോടി രൂപ വിലവരുന്ന ലഹരി പിടികൂടിയ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് എക്സൈസ്. കാറിനുള്ളിലെ രഹസ്യ അറ എങ്ങനെ നിർമ്മിച്ചു, ആരാണ് നിർമ്മിച്ചത് എന്നതിൽ ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.
കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിൻ, മലപ്പുറം സ്വദേശി പി.കെ. ഷെഫീഖ് എന്നിവരാണ് പിടിയിലായത്. പി.കെ. ഷെഫീഖ് രാജസ്ഥാനിലേക്ക് ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് എക്സൈസ് സംഘം പരിശോധന ആരംഭിച്ചു.
യാത്രാമധ്യേ മറ്റാരെങ്കിലും കാറിൽ കയറിയോ ഇറങ്ങിയോ ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, ഫോൺ രേഖകൾ, സോഷ്യൽ മീഡിയ ബന്ധങ്ങൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരി കടത്തിന് പിന്നിൽ വലിയ സംഘമുണ്ടാകാമെന്നതാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ ബോണറ്റിനുള്ളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത രഹസ്യ അറ ആര് നിർമ്മിച്ചു എന്നതും പ്രധാന അന്വേഷണ വിഷയമാണ്.
വാഹന ഉടമയെ ചോദ്യം ചെയ്യാനാണ് നീക്കം. കാർ മുൻപ് ആരൊക്കെ ഉപയോഗിച്ചിരുന്നു, മാറ്റങ്ങൾ എപ്പോൾ വരുത്തി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് അന്വേഷണം ശക്തമാക്കാനും തീരുമാനം.
