കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്’ ഒരു മാസം പിന്നിടുകയാണ്. ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ ഇതുവരെ പിടിച്ചെടുത്തത് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ്.392.1 കിലോ കഞ്ചാവ്, 3.7 കിലോ എംഡിഎംഎ, 3.7 കിലോ ഹാഷിഷ് ഓയിൽ, 657 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പിടിച്ചെടുത്തത്.5353 കേസുകളിലായി ഇതുവരെ 5736 പേർ അറസ്‌റ്റിലായി.
കഴിഞ്ഞ മാസം 24-ന് എറണാകുളത്ത് നിന്ന് പിടി കൂടിയ 18 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഈ മാസത്തെ ഏറ്റവും വലിയ ലഹരി വേട്ട. ജൂൺ 27ന് രാത്രി നടത്തിയ ‘തൂഫാൻ സ്ട്രൈക്ക്’ എന്ന സ്പെഷ്യൽ ഡ്രൈവിലൂടെ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ പിടികൂടുകയും ചെയ്തു. പത്തനംതിട്ട പോലീസിന്റെ അന്വേഷണത്തിലൂടെ ഡൽഹി,കർണാടക എന്നിവിടങ്ങളിൽ നിന്നും നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും പോലീസിൻ്റെ നേട്ടമാണ്. 6005 ബോധവൽക്കരണ ക്ലാസുകളും, 279 കൗൺസിലിംഗുകളും ഇതിനിടെ വിവിധ സംഘടനകളുടെ സഹായത്തോടെ പോലീസ് നടത്തിയിട്ടുണ്ട്. ലഹരിക്ക് അടിപ്പെട്ട 15 പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾ വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ വ്യക്തമാക്കി.
