സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി വിതരണ മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പുതിയ നടപടികളുമായി കെഎസ്ഇബി. ഊർജ, ധനകാര്യ മന്ത്രാലയങ്ങളുടെ നിർദേശപ്രകാരം സംസ്ഥാനത്തെ ഇൻ-ബിൽറ്റ് ട്രാൻസ്ഫോർമറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.വിതരണ മേഖലയിലെ ഊർജനഷ്ടം കുറയ്ക്കുക, വൈദ്യുതി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കുക, വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാകുന്നതിനാൽ കെഎസ്ഇബിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ വായ്പയെടുക്കാനുള്ള അവസരവും സംസ്ഥാനത്തിന് ലഭിക്കും. ഇതിന്റെ ഭാഗമായി 5,848 കോടിയിലധികം രൂപയുടെ അധിക വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും കെഎസ്ഇബി വിലയിരുത്തുന്നു.
സിപിഐയുടെ എതിർപ്പിനെ തുടർന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉപേക്ഷിച്ച സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗങ്ങൾ തന്നെയാണ് ഇപ്പോൾ കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ കെഎസ്ഇബി തയ്യാറെടുക്കുന്നത്. രൂക്ഷമായ വൈദ്യുതി ആവശ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിൽ, പരിഷ്‌കാര നടപടികൾ കെഎസ്ഇബിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
