തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ വീഴിക്കാൻ 35 കോടി വാഗ്ദാനം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിലായി. അറുമ്പാക്കം സ്വദേശി തിരുനാവുക്കരശ്, ചെന്നൈ മേഡവക്കം സ്വദേശി ത്യാഗരാജൻ, ചെന്നൈയിൽ നിന്നു തന്നെയുള്ള നരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡിഎംകെ നേതാവും മുൻമന്ത്രിയുമായ വി സെന്തിൽ ബാലാജിയും സഹോദരൻ വി അശോക് കുമാറും നരേഷുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവു ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. നരേഷും തിരുനാവക്കരശുമാണ് ടിവികെയുടെ എംഎൽഎമാരെ സമീപിച്ചത്. വിജയ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാൽ 35 കോടി രൂപ നൽകാം എന്നായിരുന്നു ഒരു എംഎൽഎയ്ക്കു ലഭിച്ച വാഗ്ദാനം.
തമിഴ്നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയെ ഇളക്കിമറിക്കുന്ന വിവാദം ഇന്നാണ് പുറത്തുവന്നത്. ടിവികെ എംഎൽഎ ഡോ. എൻ ഇയരാജ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കൃഷ്ണഗിരിയിലെ ഉത്തൻഗരൈ മണ്ഡലത്തിൽ നിന്നു ജയിച്ച ഇയരാജയ്ക്ക് സംഘം പണം വാഗ്ദാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് എന്ന പേരിൽ തെരഞ്ഞെടുപ്പ് സർവേ നടത്തുന്ന സ്ഥാപനത്തിന്‍റെ ഉടമയായ തിരുനാവുക്കരശാണ് വാഗ്ദാനം നൽകിയത്.
നിയമസഭയിൽ വിശ്വാസ വോട്ട് വരുമ്പോൾ സർക്കാരിനെതിരേ വോട്ട് ചെയ്യണം എന്നായിരുന്നു ആവശ്യം. പ്രത്യുപകാരമായ 35 കോടി രൂപയും വാഗ്ദാനം ചെയ്തു. ഓഫർ നിരസിച്ചതോടെ ഭീഷണി ആരംഭിച്ചതായി ഇയരാജയുടെ പരാതിയിൽ പറയുന്നു. വിവരം പുറത്തുപോയാൽ എംഎൽഎയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടികൾ നേരിടേണ്ടി വരും എന്നായിരുന്നു ഭീഷണി. ഗ്രേറ്റർ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജിനാണ് ഇയരാജ പരാതി നൽകിയത്. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ തിരുനാവുക്കരശ് അനുവദിക്കുന്നില്ല എന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. തിരുനാവുക്കരശിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും ഇയരാജ പരാതിയിൽ ആവശ്യപ്പെട്ടു.
കേസ് എടുത്ത പൊലീസ് അതിവേഗം തിരുനാവുക്കരശിനേയും സുഹൃത്തുക്കളേയും അറുമ്പാക്കത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎംകെയുടെ കരുത്തനായ നേതാവ് വി സെന്തിൽ ബാലാജിക്കെതിരേ തെളിവുണ്ടെന്നാണ് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. വിജയ് സർക്കാർ ഏതു സമയത്തും വീഴാമെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസംഗിച്ചത് ഈ സാഹചര്യത്തിലായിരിക്കുമെന്ന് വൈദ്യുതി മന്ത്രി സി ടി നിർമൽ കുമാർ ആരോപിച്ചു. എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും തന്നെയാണ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചത്. 15 മുതൽ 20 എംഎൽഎമാരെ വരെ സംഘം സമീപിച്ചെന്നും നിർമൽ കുമാർ പറയുന്നു.
എഐഎഡിഎംകെയിൽ നിന്ന് എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേരുന്നതിനിടെയാണ് ടിവികെയിൽ നിന്ന് തന്നെ കൂറുമാറ്റ നീക്കം നടന്നത്. ഏതു സമയത്തും തെരഞ്ഞെടുപ്പ് നേരിടാൻ ടിവികെ ഒരുക്കമാണെന്നും ഇതിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മന്ത്രി നിർമൽ കുമാർ പറഞ്ഞു. ടിവികെ എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിച്ചത് ഡിഎംകെയിലെ കരുർ സംഘം ആണെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് സർവേ നടത്തുന്ന സ്ഥാപനം തുടങ്ങും മുൻപ് ഒരു യുട്യൂബർ ആയിരുന്നു അറസ്റ്റിലായ തിരുനാവുക്കരശ്.
