നാല് അന്താരാഷ്ട വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയെ അറിയിച്ചത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.വിമാന അറ്റകുറ്റപ്പണി-പരിപാലന മേഖലയെ ശക്തിപ്പെടുത്തും. സിമുലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍, വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന-നൈപുണ്യ വികസന സംവിധാനങ്ങള്‍ എന്നിവയും സ്ഥാപിക്കും. വിമാനത്താവള കേന്ദ്രീകൃത സാമ്പത്തിക മേഖലകളുടെ രൂപീകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി വിവരസാങ്കേതികവിദ്യ- വിവരസാങ്കേതിക സേവന മേഖലകള്‍, ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകളും,ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര-സേവന മേഖലകള്‍ എന്നിവ ഉള്‍ക്കൊള്ളന്ന എയ്റോപാര്‍ക്ക്, എയ്റോസിറ്റി പദ്ധതികളും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെ ട്ട് ഒരു വ്യോമയാന നയം പ്രഖ്യാപിക്കും. കാര്‍ഷി ക, മത്സ്യ, ഫാര്‍മ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനായി സംയോജിത പാക്ക്ഹൗസ് സൗകര്യവും ഫാര്‍മ-കാര്‍ഗോ സൗകര്യങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് 2023 ഏപ്രിൽ 13-ന് സൈറ്റ് ക്ലിയറൻസും, 2024 മെയ് 20ന് സുരക്ഷാ അനുമതിയും, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 2023 ജൂൺ 30-ന് പ്രതിരോധ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ആവശ്യമായ 1001.873 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 2025-ഏപ്രിലിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ , പദ്ധതിയുടെ തത്ത്വത്തിലുള്ള അംഗീകാരത്തിനായുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതിക അനുമതിക്ക് വേണ്ടിയുള്ള പബ്ലിക് ഹിയറിങ് 2026 ഫെബ്രുവരി 17നു നടന്നു. പാരിസ്ഥിതിക അനുമതി നേടാനുള്ള പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് 2026 മാർച്ച് ഏഴിന് സമർപ്പിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനു ഒരു പുതിയ സ്പെഷ്യൽ തഹസിൽദാർ ഉൾപ്പടെ 24 തസ്തികകൾ ഉള്ള ഒരു ലാൻഡ് അക്വിസിഷൻ യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കുന്നതിനു ഉത്തരവ് പുറപ്പെടുവിച്ചെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ വ്യോമയാന കണക്ടിവിറ്റിയും പ്രകൃതിദുരന്ത വേളകളിലെ അടിയന്തര ഗതാഗത ആവശ്യങ്ങളും പരിഗണിച്ച് ചെറു വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവർത്തനം സാധ്യമാക്കുന്നതിനായി ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ടെക്നോ-ഇക്കണോമിക് ഫീസിബിലിറ്റി പഠനം നടത്തിവരുന്നു. ഇതിനായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി നിയോഗിക്കുകയും തുടർന്ന് ടെൻഡർ നടപടികളിലൂടെ റൈറ്റ്സ്-കിഫ്കോൺ സംയുക്ത സംരംഭത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി സ്പെഷ്യല്‍ അസ്സിസ്റ്റന്‍ഡ് ടു സ്റ്റേറ്റ്സ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് വയനാട് ജില്ലായില്‍ 5 ഹെലിപാഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
