മദ്രാസ് ഹൈക്കോടതി സംസ്ഥാനത്ത് സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിലവിലുള്ള നിയമവ്യവസ്ഥയെ മറികടന്നാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും, നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിലെ ഗോവധം പോലും പൂർണമായും വിലക്കിയ നടപടി നിലനിൽക്കില്ലെന്നും ഹർജിയിൽ സർക്കാർ വാദിക്കുന്നു.
തമിഴ്നാട് മൃഗസംരക്ഷണ നിയമം, 1958 പ്രകാരം 10 വയസ്സ് കഴിഞ്ഞതും തൊഴിൽ, പ്രജനനം എന്നിവയ്ക്ക് അയോഗ്യമാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതുമായ പശുക്കളെ നിശ്ചിത വ്യവസ്ഥകളോടെ അറുക്കാൻ അനുമതിയുണ്ട്. എന്നാൽ ഈ നിയമത്തിന് വിരുദ്ധമായാണ് ഹൈക്കോടതി സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ബക്രീദിന് മുന്നോടിയായി പൊതുസ്ഥലങ്ങളിലെ ഗോവധം തടയണമെന്ന ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി പശുക്കളെയും കിടാക്കളെയും സംസ്ഥാനത്ത് ഒരു ദിവസവും അറുക്കരുതെന്ന് ഉത്തരവിട്ടത്. ഹർജിയുടെ പരിധിക്ക് പുറത്തുള്ള വിഷയത്തിലാണ് കോടതി ഉത്തരവിട്ടതെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
