കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടുകളും സാങ്കേതിക പിഴവുകളും അന്വേഷിക്കാൻ ഇനി പൊതുമരാമത്ത് വകുപ്പിന് പകരം ധനകാര്യ വകുപ്പിന്റെ ചീഫ് ടെക്നിക്കൽ എഞ്ചിനീയറെ ചുമതലപ്പെടുത്താൻ തീരുമാനമായി. ആഭ്യന്തര അന്വേഷണം മാത്രം മതിയാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്.
127.38 കോടി രൂപ ചെലവിൽ നിർമിച്ച റോഡിന്റെ പണി തീരുന്നതിന് മുമ്പേ തന്നെ ഉദ്ഘാടനം നടത്തിയതും, പിന്നാലെ റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് വലിയ വിമർശനം ഉയർന്നതുമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. നിർമാണ കരാർ ലഭിച്ച മലപ്പുറം ആസ്ഥാനമായ മിഡ് ലാൻഡ് കോൺട്രാക്ടിംഗ് കമ്പനിക്ക് കരാർ നൽകിയ രീതിയിലും വലിയ സംശയങ്ങൾ ഉയർന്നതോടെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു.രൂപീകരിച്ച് വെറും നാല് മാസം മാത്രം ആയ കമ്പനിക്ക്, സമാനമായ വലിയ റോഡ്-ഹൈവേ നിർമാണ പ്രവൃത്തികളിൽ മുൻപരിചയം വേണമെന്ന ടെൻഡർ വ്യവസ്ഥ മറികടന്നാണ് കരാർ നൽകിയതെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
ഉന്നതതല അന്വേഷണം വേണമെന്ന കെ. ജയന്ത് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ധനകാര്യ വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അന്വേഷണസംഘത്തെ നിശ്ചയിച്ച് ധനകാര്യ വകുപ്പിൽ നിന്ന് ഉടൻ ഉത്തരവിറങ്ങുമെന്നാണ് വിവരം.
