ആഗോള ഇന്ധന വിതരണത്തെ ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ പെട്രോൾ -ഡീസൽ വിൽപ്പനയിലെ താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ജൂലൈ 1 മുതൽ നിയന്ത്രണം പിൻവലിക്കാൻ കേന്ദ്രം തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കി.
ജൂൺ 12 മുതൽ വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കുള്ള ഉപഭോക്താക്കൾക്ക് സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് അംഗീകൃത ബൾക്ക് വിതരണക്കാരിൽ നിന്നേ ഇന്ധനം വാങ്ങാനാകുമായിരുന്നുള്ളു. ഡീസൽ വാങ്ങുന്നതിന് ദിവസേന അളവ് നിശ്ചയിച്ചും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ മാസം ആദ്യം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും ആഭ്യന്തര വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സർക്കാരിന്റെ പുതിയ ഉത്തരവിൽ, രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിതരണ സാഹചര്യവും വിശദമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ തുടരേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് വ്യക്തമാക്കുന്നു. ജൂൺ 12നായിരുന്നു താൽക്കാലിക നിയന്ത്രണ ഉത്തരവിറക്കിയത്.
ജൂലൈ 1 മുതൽ ഈ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുന്നതോടെ വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങൾക്കും ട്രാൻസ്‌പോർട്ട് കമ്പനികൾക്കും വീണ്ടും സാധാരണ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാകും. ഡീസൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന അളവ് നിയന്ത്രണവും അവസാനിക്കും. ഇതോടെ രാജ്യത്തെ ഇന്ധന വിൽപ്പനയും വിതരണവും വീണ്ടും സാധാരണ രീതിയിലേക്ക് മടങ്ങും.
