മഹാരാഷ്ട്രയിലെ പുനെയിലുള്ള പോക്സോ കോടതി ജഡ്ജ് എസ് ആർ ശാലുംഘെയാണ് ബലാൽസംഗ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുകയാണെന്നും ജഡ്ജ് വിധിന്യായത്തിൽ എഴുതി. അറുപത്തിയഞ്ചുകാരനായ ഭീംറാവു കാംബ്ലെയ്ക്കാണ് വധശിക്ഷ.നാസർപൂരിൽ മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു മൂന്നരവയസ്സുകാരി. അവിടെ നിന്നാണ് കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. പലഹാരങ്ങളും പുതിയതായി ഉണ്ടായ പശുക്കുട്ടിയേയും നൽകാം എന്ന് പറഞ്ഞാണ് കുട്ടിയെ ഒപ്പം കൂട്ടിയത്. തൊഴിത്തിനു സമീപമുള്ള ഷെഡിലേക്കാണ് കുട്ടിയെ കൊണ്ടുപോയി ഉപദ്രവിച്ചത്. ശേഷം കൊന്നുകളയുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഗ്രാമത്തിൽ ഉണ്ടായത്. ആളുകൾ തെരുവുകളിൽ തടിച്ചു കൂടി ഗതാഗതം തടഞ്ഞു. ജനരോഷം ശക്തമായതോടെ പൊലീസ് സടകുടഞ്ഞ് എഴുനേറ്റു. കുറ്റകൃത്യം നടന്ന് പതിനഞ്ചാംദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് അതിവേഗ കോടതിയിലേക്കു മാറ്റുകയും ചെയ്തു. 55 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഫോറൻസിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമെല്ലാം ഉൾപ്പെടുന്നതായിരുന്നു സാക്ഷിപ്പട്ടിക. എല്ലാവരും പ്രതിക്കെതിരെ ശക്തമായ മൊഴി നൽകി.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നു സ്ഥാപിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ 12 സുപ്രീംകോടതി വിധികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ ശരീരത്തിൽ 18 മുറിവുകൾ ഉണ്ടായിരുന്നു. ഒരു മനസാക്ഷിക്കുത്തുമില്ലാതെ ആവർത്തിച്ച് നടത്തിയ ആക്രമണത്തിന്‍റെ തെളിവായി അതു കോടതി അംഗീകരിച്ചു. സിസിടിവി ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചു.വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു അറുപത്തിരണ്ടുകാരിയേയും പതിനേഴുകാരിയേയും ബലാൽസംഗം ചെയ്ത കേസിൽ കാംബ്ലെ പ്രതിയാണ്. മൃഗങ്ങളെ പീഡിപ്പിച്ച കേസും കാംബ്ലെയ്ക്കെതിരേയുണ്ട്. സ്ഥിരം കുറ്റവാളി എന്ന നിലയിൽ ജീവിക്കാനുള്ള അർഹതയില്ല എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിവേഗം വിചാരണ പൂർത്തിയാക്കിയതിന് മഹാരാഷ്ട്ര സർക്കാർ കോടതിയോട് പ്രത്യേക നന്ദി അറിയിച്ചു.
