ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തരംതിരിച്ചു നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി തമിഴ്നാട് പോലീസ്. കുറ്റവാളികൾ സൃഷ്ടിക്കുന്ന അപകടസാധ്യതയുടെ തോത് അനുസരിച്ചാകും തരംതിരിക്കുക . ‘സ്പെക്ട്രം’ എന്ന പേരിലുള്ള പദ്ധതി സംസ്ഥാനത്തിന്റെ ദക്ഷിണമേഖലയിലാണ് ആദ്യം നടപ്പാക്കുന്നത്. ഏകദേശം 15,000 ലൈംഗിക കുറ്റവാളികളെ വിവിധ റിസ്ക് വിഭാഗങ്ങളിലാക്കി നിരീക്ഷിക്കാനാണ് പദ്ധതി.
നിലവിൽ, കൂട്ടബലാത്സംഗക്കേസിലെ പ്രതിയെയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കടന്ന കേസിൽ പ്രതിയായ യുവാവിനെയും പിന്തുടർന്ന് ശല്യം ചെയ്തതിന് കുടുങ്ങിയയാളെയും ഒരേ രീതിയിലാണ് പൊലീസ് രേഖകളിൽ പരിഗണിക്കുന്നത്. ഈ രീതിക്ക് പകരമായി, ഓരോ കേസിന്റെയും സ്വഭാവം, പ്രതിയുടെ കുറ്റചരിത്രം, വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത എന്നിവ വിലയിരുത്തി പ്രത്യേകം വിഭാഗങ്ങളിലാക്കി നിരീക്ഷിക്കുകയാണ് സ്പെക്ട്രം പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ഓരോ പ്രതിക്കും കളർ-കോഡുള്ള റിസ്‌ക് വിഭാഗം നൽകും. ഉയർന്ന അപകടസാധ്യതയുള്ളവരെ കൂടുതൽ കർശനമായി നിരീക്ഷിക്കുകയും താരതമ്യേന കുറഞ്ഞ അപകടസാധ്യതയുള്ളവരെ അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യും.
ദക്ഷിണ മേഖലയിൽ പ്രതിവർഷം ഏകദേശം 1,500 മുതൽ 2,000 വരെ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ദക്ഷിണമേഖലാ ഐജി വിജയേന്ദ്ര ബിദാരി പറയുന്നു. ഇവയിൽ പലതും പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളോ വിവാഹങ്ങളോ ആയിരുന്നെങ്കിലും, പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടവയാണ്. അതിന് പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കും. അതുപോലെ, ഒളിഞ്ഞുനോട്ടം (Voyeurism), ശല്യം ചെയ്യുന്ന വിധം തുറിച്ചുനോക്കൽ (Ogling), പിന്തുടരൽ (Stalking) തുടങ്ങിയ ശാരീരിക സ്പർശമില്ലാത്ത ലൈംഗിക കുറ്റകൃത്യങ്ങളും ഈ വിഭാഗത്തിൽപ്പെടും.
എന്നാൽ, പുതിയ ‘സ്പെക്ട്രം’ പദ്ധതിയിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിലും സമൂഹത്തിന് കൂടുതൽ ഭീഷണിയാകാൻ സാധ്യതയുള്ളവരിലുമാണ്.സ്പെക്ട്രം പദ്ധതിയുടെ ഭാഗമായി, ലൈംഗിക കുറ്റവാളികളെ നിറങ്ങളുടെ അടിസ്ഥാനത്തിലുള്ള എട്ട് വ്യത്യസ്ത റിസ്‌ക് വിഭാഗങ്ങളായി (colour-coded categories) തരംതിരിച്ച് നിരീക്ഷിക്കും.സ്പെക്ട്രം പദ്ധതി പൊതുസുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം, കുറ്റവാളികളെ അപകടസാധ്യതയുടെ തോത് അനുസരിച്ച് ശാസ്ത്രീയമായി നിരീക്ഷിക്കാൻ സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
