മദ്യനികുതി കുറച്ച തീരുമാനവും കരിമണൽ ഖനന വിഷയവും ചൊല്ലി സർക്കാരിനുള്ളിലെ ചർച്ചകൾ തുടരുന്നതിനിടെ വകുപ്പ് മന്ത്രിമാർ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രിയെ പരസ്യമായി തള്ളുന്നില്ലെങ്കിലും, അതത് വകുപ്പുകളിലെ അന്തിമ തീരുമാനം വകുപ്പ് മന്ത്രിമാർക്കാണെന്ന വ്യക്തമായ സന്ദേശമാണ് എക്സൈസ് മന്ത്രി എം. ലിജുവും വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും നൽകുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ധനബിൽ പാസായ സാഹചര്യത്തിൽ കമ്പനികൾ അനുമതിക്കായി എത്തിയാലും, എക്സൈസ് മന്ത്രിയെന്ന നിലയിൽ അത് അംഗീകരിക്കില്ലെന്ന് എം. ലിജു വ്യക്തമാക്കി. യുഡിഎഫിന്റെ മദ്യനയമാണ് താൻ പിന്തുടരുകയെന്നും അതിന് വിരുദ്ധമായ തീരുമാനങ്ങൾക്ക് അനുമതി നൽകില്ലെന്നും ബിഗ് ടിവി അഭിമുഖത്തിൽ എം ലിജുപറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ലീഗിന് കൂടിയുണ്ടെന്ന നിലപാടാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. കരിമണൽ ഖനന വിഷയത്തിലും സർക്കാർ നിലപാടിൽ കൂടുതൽ വ്യക്തതയും ആവശ്യമായ തിരുത്തലുകളും ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.മദ്യനയവും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. മദ്യനയത്തിലും പാർട്ടിക്കുള്ളിൽ മുന്നണിക്കുള്ളിലും മുഖ്യമന്ത്രിക്ക് അടക്കം വ്യക്തത വരുത്തേണ്ടതുണ്ട്.മദ്യനയം വേഗത്തിൽ രൂപീകരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങളും മുന്നിലുണ്ട്.ഇതിനടക്കം പരിഹാരം കാണാൻ വരുന്ന ആഴ്ച യുഡിഎഫ് യോഗം ചേരും
