രാജ്യാന്തര എണ്ണവില ജൂൺ 27ന് 71.58 ഡോളർ. എന്നാൽ അതിലും കുറഞ്ഞ വിലയ്ക്ക് 70.71 ഡോളറിനാണ് ഇന്ത്യ ഒരു വീപ്പ എണ്ണ ജൂൺ 24ന് വാങ്ങിയത്. ഇന്ത്യൻ ബാസ്കറ്റിൽ രാജ്യാന്തര വിലയേക്കാൾ താഴ്ന്ന നിരക്കാണ് ഇപ്പോഴുള്ളത്. ഇത്ര കുറഞ്ഞ നിരക്കിലേക്ക് വില വീണിട്ടും രാജ്യത്ത് ഇന്ധന വില കുറയുന്നില്ല.ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ബാരലിന് 156 ഡോളർ വരെ നൽകി ഇന്ത്യ എണ്ണവാങ്ങിയിരുന്നു. അപ്പോൾ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 108 രൂപയുടെ പരിസരത്തായിരുന്നു. ഇപ്പോൾ രാജ്യാന്തര വില 70 ഡോളറിലേക്കു വീണപ്പോൾ നൽകേണ്ടി വരുന്നത് 115 രൂപയിൽ അധികവും.
എണ്ണക്കമ്പനികൾക്ക് അമിതലാഭം എടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ എന്നാണ് ആരോപണം. ഒരു ബാരൽ എണ്ണ എന്നാൽ 159 ലിറ്ററാണ്. ഫലത്തിൽ ഒരു ലിറ്റർ അസംസ്കൃത എണ്ണയ്ക്ക് 0.44 ഡോളർമാത്രമാണ് വില വരുന്നത്. രൂപയിലാക്കിയാൽ 40 രൂപയിൽ താഴെ വരുന്ന നിരക്ക്. ഇത് ഇപ്പോൾ റിഫൈനറിയിൽ നിന്ന് പുറത്തിറക്കുന്നത് പെട്രോളിന് 81.07 രൂപ ഈടാക്കിയാണ്. ഓരോ ലിറ്ററിനും ഇരട്ടിയലധികം തുകയാണ് ഈടാക്കുന്നത്.എക്സൈസ് തീരുവയും കസ്റ്റംസ് തീരുവയും എല്ലാം ഉൾപ്പെട്ട വിലയാണ്. ഇതിനൊപ്പം ഡീലർ കമ്മിഷനായി 4.45 രൂപയും ചേരുന്നു. ഡൽഹിയിൽ വാറ്റ് 16 രൂപ 59 പൈസയാണ്. അതുകൂടി ചേർന്നുള്ള ഡൽഹിയിലെ ഇന്നത്തെ വില 102.12 രൂപ. കേരളത്തിലേക്കെത്തുമ്പോൾ വാറ്റിൽ 13 രൂപ കൂടി കൂടുതൽ നൽകണം. ഇവിടെ 29 രൂപയാണ് വാറ്റ് വരുന്നത്. അങ്ങനെയാണ് തിരുവനന്തപുരത്തെ വിലയായ 115.49 എത്തുന്നത്.
രാജ്യത്ത് എണ്ണവില കുറയണമെങ്കിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ തീരുമാനിക്കണം. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടത്. രാജ്യാന്തര വില കുതിച്ചുയർന്നെങ്കിലും തെരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടുതന്നെ രാജ്യത്ത് എണ്ണവില കൂടിയില്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വില വർദ്ധിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ വിലയിൽ മാറ്റം ഉണ്ടായില്ലെങ്കിലും പെട്രോളിന്‍റെയും ഡീസലിന്‍റേയും അഡീഷണൽ എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ കുറവു വരുത്തിയിരുന്നു. ഇത് വിലവർദ്ധന ഉണ്ടാകാതിരിക്കാൻ ചെയ്തതായിരുന്നു. ആ ആനുകൂല്യം ഇപ്പോഴും തുടരുന്നുമുണ്ട്. അതിന്‍റെ നേട്ടവും എണ്ണ കമ്പനികൾക്കു തന്നെയാണ്.
മുൻപ് ഓരോ 15 ദിവസം കൂടുമ്പോഴും വിലയിൽ മാറ്റം വരുത്താനുള്ള അവകാശം എണ്ണകമ്പനികൾക്കു നൽകിയിരുന്നു. അതിനു ശേഷംദിവസവും എണ്ണവില മാറ്റുന്ന രീതി നിലവിൽ വന്നു. അതത് ദിവസത്തെ വിപണിവില അനുസരിച്ച് അർദ്ധരാത്രിക്കു വില മാറ്റുന്നതായിരുന്നു ആ രീതി. അതും പിൻവലിച്ചാണ് ഇപ്പോഴത്തെ സമ്പ്രദായം കൊണ്ടുവന്നത്. ഡൽഹിയിലെ വില 102.12 രൂപ ആയത് മേയ് 26ന് ആണ്. രാജ്യത്തെങ്ങും വില മാറിയത് ആ ദിവസമാണ്. അതിനു മുൻപ് ദീർഘകാലം വില മാറ്റമില്ലാതെ തുടർന്നു. ഡൽഹിയിലെ വില 94 രൂപ 77 പൈസയിൽ രണ്ടുവർഷത്തോളം നിന്നു. ഇപ്പോൾ രാജ്യാന്തര വില 70 ഡോളറിലേക്ക് വീണിട്ടും അതിന്‍റെ ആനുകൂല്യം സാധാരണക്കാരിലേക്ക് എത്തുന്നില്ല.
