തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാൻ ശ്രമിക്കുന്ന അവിശ്വാസ പ്രമേയംനീക്കം പാളിയേക്കും. പ്രമേയ നോട്ടീസിന് മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്ന ചട്ടമാണ് യുഡിഎഫിനെ കുഴപ്പിക്കുന്നത്. ഇതോടെ അവിശ്വാസത്തിലും സമരത്തിലും യുഡിഎഫിനൊപ്പം എൽഡിഎഫ് കൈകോർക്കുമോ എന്നതാണ് ഇനി നിർണായകം.സത്യപ്രതിജ്ഞയിലെ ചട്ടലംഘനം, കാപ്പാക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലറെ പുറത്താക്കൽ എന്നീ വിഷയങ്ങളിൽ എൽഡിഎഫും ബിജെപിയും നേർക്കുനേർ പോരടിക്കുന്നതിനിടയാണ് യുഡിഎഫിന്റെ നിർണായ ഇടപെടൽ. തീരുമാനം എടുത്തെങ്കിലും എന്നാകും പ്രമേയം അവതരിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ യുഡിഎഫിന് ആയിട്ടില്ല.
20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുമോ എന്ന നിയമപ്രശ്നമുണ്ട്. പ്രമേയ നോട്ടീസിന് മൂന്നിലൊന്ന് അംഗങ്ങളുടെ ഒപ്പ് വേണമെന്നാണ് ചട്ടം. അല്ലെങ്കിൽ എൽഡിഎഫ് കൂടി പിന്തുണയ്ക്കണം.46 ദിവസത്തിനുശേഷം കൗൺസിൽ യോഗം നിശ്ചയിച്ചിട്ടുള്ള 29ന് രാവിലെ ഭരണസ്തംഭനത്തിനെതിരെ കോർപ്പറേഷൻ കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇപ്പോൾ യുഡിഎഫിന്റെ തീരുമാനം. എന്നാൽ അവിശ്വാസ പ്രമേയ കാര്യത്തിൽ എൽഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നതേയുള്ളൂ.ഒരിക്കൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടാൽ ആറുമാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാനാകൂ എന്ന കാര്യം കൂടി പരിഗണിച്ച ശേഷമാകും അന്തിമ തുടർ നീക്കങ്ങൾ. ബിജെപിയെ പിന്തുണയ്ക്കുന്ന പാറ്റൂർ രാധാകൃഷ്ണൻ ഉൾപ്പെടെ രണ്ടു സ്വതന്ത്രരുടെ നിലപാടും വിഷയത്തിൽ നിർണായകമാകും.
