മലപ്പുറം ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 49 പേർക്കാണ് സൂര്യാതപമേറ്റത്.ഈ മാസം മാത്രം 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ 11 കേസുകളും ഫെബ്രുവരിയിൽ ഒരു കേസും രേഖപ്പെടുത്തി.
ആകെ റിപ്പോർട്ട് ചെയ്ത 49 കേസുകളിൽ 19 പേർ കുട്ടികളാണെന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. ഇന്നലെ മാത്രം മൂന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിയായ മേലേ മംഗലത്ത് അഖിൽ (37) ആശാരി ജോലിക്കിടെ സൂര്യാതപമേറ്റതിനെ തുടർന്ന് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും സൂര്യാതപമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ പ്രമോദ്–ഷാനില ദമ്പതികളുടെ മൂന്ന് വയസ്സും അഞ്ച് വയസ്സുമുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തും, അഞ്ച് വയസ്സുകാരന്റെ കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
സൂര്യാതപമേറ്റവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കഴിയുന്നത് പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു
വേനലിൽ ചുട്ടുപൊള്ളി മലപ്പുറം,ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്
