സംസ്ഥാനത്ത് മഴ കനക്കും. കേരളം, കർണാടക, ഒഡീഷ, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ ശക്തമായ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ സജീവമായതോടെയാണ് പല സംസ്ഥാനങ്ങളിലും മഴ ശക്തമാകുന്നത്. മഹാരാഷ്ട്ര, ഗോവ, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കിഴക്കൻ ഉത്തരപ്രദേശിൽ ഉഷ്ണതരംഗം തുടരുമെന്നും പകൽസമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ചില പ്രദേശങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പവും ചേർന്ന് അസ്വസ്ഥത സൃഷ്ടിച്ചെക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പ്രാദേശിക ഭരണകൂടവും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
