അയോധ്യയിലെ കാണിക്ക കൊള്ളയടിച്ച വിവാദത്തിനിടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവച്ചു. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമാണ് ചമ്പത് റായി. ചമ്പത് റായിയുടെ ഡ്രൈവർ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെട്ട എട്ടുപേരും അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. ശ്രീരാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിലെ കൃഷ്ണമോഹൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ് ഐ ടി) നിർദേശിച്ചിരുന്നു. എഫ്ഐആറിൽ ഉൾപ്പെട്ട ടിന്നു എന്ന രാംശങ്കർ യാദവ്, അവിനാശ് ശുക്ള, അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ കാണിക്കയായി കിട്ടുന്ന പണവും സ്വർണവും വരവ് വയ്ക്കുന്നതിന് ചുമതലപ്പെട്ടവരാണ് എട്ടുപേരും. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 306, 316, 317, 61 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കൊള്ള, വിശ്വാസ വഞ്ചന,ഗൂഢാലോചന തുടങ്ങിയ ഉൾപ്പെടുന്നതാണ് വകുപ്പുകൾ.
അയോധ്യ ക്ഷേത്രത്തിലെത്തുന്ന സംഭാവനകൾ ചിലർ തട്ടിയെടുക്കുന്നു എന്ന ആരോപണം ഉയർന്നത് ജൂൺ ഏഴിനാണ്. സമാജ് വാദി പാർട്ടിയും ആംആദ്മി പാർട്ടിയും കോൺഗ്രസും വിഷയം ഏറ്റെടുത്തതോടെ വലിയ വിവാദമായി. തുടക്കത്തിൽ 200 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു ആരോപണമെങ്കിൽ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആരോപിക്കുന്നത് 5,000 കോടി രൂപയ്ക്കു തുല്യമായ തുക അപഹരിച്ചു എന്നാണ്.ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും സംഘം ജൂൺ 23ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ് നടന്നിരിക്കുന്നത്. ഈ പ്രതികളിൽ ചിലരുടെ പേരുകൾ ജൂൺ ഏഴിനു തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. സമാജ് വാദി പാർട്ടിയും ആംആദ്മി പാർട്ടിയും മാത്രമല്ല വിശ്വഹിന്ദു പരിഷത്തും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അറസ്റ്റിലായവരിൽ സുഭാഷ് ചന്ദ്ര ശ്രീവാസ്തവയ്ക്കായിരുന്നു പണം എണ്ണുന്ന ജീവനക്കാരുടെ ചുമതല. ടിന്നു യാദവ് എന്ന് അറിയപ്പെടുന്ന രാം ശങ്കർ യാദവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറാണ്. ട്രസ്റ്റിലെ ഉന്നതരുമായെല്ലാം പ്രതികൾക്ക് അടുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രസ്റ്റുമായി ബന്ധപ്പെട്ടവർ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.കുറ്റപത്രം കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. ട്രസ്റ്റിലെ ഉന്നതരുടെ അറിവില്ലാതെ പണം തട്ടിക്കാൻ കഴിയില്ലെന്നും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നുമാണ് ആരോപണം. ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അയോധ്യയിൽ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ സംഭാവന ലഭിക്കുന്നുണ്ടെന്നാണ് നിഗമനം. പണമായി നൽകുന്നതിനു പുറമെ സ്വർണവും രത്നങ്ങളുമെല്ലാം ക്ഷേത്രത്തിലേക്ക് ഒഴുകുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകയുടെ നല്ലൊരു പങ്കും നഷ്ടപ്പെടുന്നു എന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കിടയിൽ സംസാരം ഉണ്ടായിരുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട പലർക്കും ഒന്നു രണ്ടു വർഷങ്ങൾകൊണ്ട് ആസ്തിയിൽ പത്തുമടങ്ങുവരെയാണ് വർദ്ധന ഉണ്ടായത്.ബിജെപിയുടേയും കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകളുടേയും ഏറ്റവും അഭിമാന സ്തംഭമാണ് അയോധ്യക്ഷേത്രം. ബിജെപിയെ രാജ്യത്തെ വലിയ പാർട്ടിയാക്കി മാറ്റിയത് അയോധ്യയ്ക്കു വേണ്ടിയുള്ള പ്രചാരണമാണ്. ആ ക്ഷേത്രത്തിൽ തുടക്കത്തിൽ തന്നെ കൊള്ള നടന്നു എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
