മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ നാലുപേർ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. ലൈസൻസി മുണ്ടത്തിക്കോട് സതീഷ്, രാകേഷ്, വിഷ്ണു, സുബ്രഹ്മണ്യൻ എന്നിവരാണ് തീപൊള്ളൽ വാർഡിലെ തീവ്രപരിചന വിഭാഗത്തിൽ ഉള്ളത്. ഇതിൽ രണ്ടുപേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ ഐസിയുവിലും, അഞ്ചുപേർ സർജറി വാർഡിലും, ഒരാൾ ഓർത്തോ വാർഡിലും ചികിത്സയിലുണ്ട്. പരിക്കേറ്റവരുടെ കാഴ്ച, കേൾവി എന്നിവ പരിശോധിച്ചിരുന്നു. സ്ഫോടനത്തിൻ്റെ ശക്തിയിൽ ചിലർക്ക് കാഴ്ചക്കും അങ്ങനെയും കേൾവി തകരാറിലാവുകയും ചെയ്തിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ 132 ഡിഎൻഎ സാമ്പിളുകളാണ് പരിശോധിക്കുന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പാടശേഖരങ്ങളിൽ പൊലീസിന്റെ പരിശോധന ഇന്നും തുടരും. ഇന്നലെ 160 പോലീസുകാരെ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി നടത്തിയ തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് തിരച്ചിൽ തുടരാനുള്ള തീരുമാനം. മുക്കാൽ കിലോമീറ്റർ അകലെ നിന്നാണ് ഇന്നലെ പുരുഷന്റെ തല കണ്ടെത്തിയത്. കൊച്ചിയിൽ നിന്നെത്തിച്ച മൂന്ന് കഡാവർ നായകളെ കൂടി തിരച്ചിലിന് ഉപയോഗിക്കും.
ഇന്നലെ കണ്ടെത്തിയ ശരീരഭാഗം കാണാതായ ഗിരീഷിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന വേണ്ടിവരും. ഗിരീഷിന് പുറമേ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത്, വിഷ്ണു വിനോദ്, വെടികെട്ട് തൊഴിലാളി തെക്കുംകര സ്വദേശി സുരേഷ് എന്നിവരെയാണ് കാണാതായത്.
അതേസമയം, ജില്ലാ ഭരണകൂടം പിടിച്ചെടുത്ത ചെയ്ത പറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്കം നിർമ്മാണശാലയിൽ പെസോ പരിശോധന നടത്തും. പാലക്കാട് കൊല്ലങ്കോട് വെള്ളാരം കടവിലെ പടക്കനിർമാണശാലയിലാണ് പരിശോധന നടത്തുക. അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തേ തുടർന്ന് ലൈസൻസി ഉടമ കോട്ടയം സ്വദേശി ബിനോയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
