സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സിഎംആര്‍എല്‍ ഡയറക്ടറുമായ ജയ, മകനും എംഡിയുമായ ശരണ്‍ എസ് കര്‍ത്ത എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്. സിഎംആര്‍എലും ഇവര്‍ ഡയറക്ടർമാരായ മറ്റ് കമ്പനികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വീണ തൈക്കണ്ടിയിലുമായി നടത്തിയ ഇടപാടുകളിലുമാണ് അന്വേഷണം.
മകള്‍ ഷിബി എസ് കര്‍ത്തയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശശിധരന്‍ കര്‍ത്തയുടെ മകനെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തത്. സിഎംആര്‍എല്ലില്‍ നിന്ന് വകമാറ്റിയ 197 കോടി രൂപ എത്തിയ കമ്പനികളുടെ ഡയറക്ടര്‍മാര്‍ കൂടിയാണ് ജയ എസ് കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും. രാവിലെ പത്ത് മണിയോടെ വലിയ പെട്ടി നിറയെ രേഖകളുമായാണ് ഇരുവരും ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെത്തിയത്.
ക്രമക്കേട് നടന്ന കാലയളവില്‍ സിഎംആര്‍എല്ലിന്റെ ജോയിന്റ് എംഡിയായിരുന്നു ശരണ്‍ എസ് കര്‍ത്ത. ചെയര്‍മാന്‍ ശശിധരന്‍ കര്‍ത്ത കിടപ്പിലായതോടെ നിലവില്‍ കമ്പനിയുടെ എംഡിയാണ് ശരണ്‍. സിഎംആര്‍എല്ലില്‍ നിന്ന് കോടികള്‍ വകമാറ്റാന്‍ രേഖകളില്‍ ഒപ്പുവെച്ചവരില്‍ ഒരാള്‍ ശരൺ എസ് കർത്തയാണ്. സഹോദരി ഷിബി ഡയറക്ടറായ നിപുണ ഇന്റര്‍നാഷണല്‍ വഴി പണം വകമാറ്റാന്‍ ഒത്താശ ചെയ്തതിന് പുറമെ വ്യാജ സാമ്പത്തിക രേഖകള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് എസ്എഫ്‌ഐഒ അന്വേഷണത്തില്‍ ശരണിനെതിരെ കണ്ടെത്തിയത്. കമ്പനി കഴിഞ്ഞ നാളുകളില്‍ നടത്തിയ എല്ലാം ഇടപാടുകള്‍ സംബന്ധിച്ചും വിശദമായി അറിയാവുന്ന കമ്പനിയിലെ രണ്ടാമന്‍ കൂടിയാണ് ശരണ്‍. ശശിധരന്‍ കര്‍ത്തയുടെ അഭാവത്തില്‍ കമ്പനിയുടെ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ കൈമാറാന്‍ ഉത്തരാവാദിത്തപ്പെട്ടയാളും ശരൺ ആണ്.
2001 ജനുവരി 20 മുതല്‍ സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ് ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ. ഇതിന് പുറമെ സാസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എംപവര്‍ ഇന്ത്യ ക്യാപിറ്റര്‍ ഇന്‍വസ്റ്റ്‌മെന്റിന്റെ ഡയറക്ടറും ജയ ആണ്. സിഎംആർഎല്‍ നടത്തിയ ക്രമക്കേടുകളില്‍ ഈ കമ്പനികളും പങ്കാളികളാണ്. ഈ കമ്പനികളെയും പ്രതി ചേര്‍ത്താണ് എസ്എഫ്‌ഐഒ കുറ്റപത്രം.
വീണ തൈക്കണ്ടിയിലിനും എക്‌സാലോജിക്കിനും സേവനം ലഭിക്കാതെ നല്‍കിയ 2.7 കോടിയുടെ ഒരു വിഹിതം എത്തിയത് എംപവര്‍ ഇന്ത്യ ലിമിറ്റഡിലേക്കാണ്. വീണയ്ക്ക് എംപവറില്‍ നിന്ന് അമ്പത് ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് നല്‍കിയ പണം ഈ വായ്പ തിരിച്ചടയ്ക്കാനാണ് വിനിയോഗിച്ചത്. ഈ ഇടപാടുകളുടെ വിവരങ്ങളടക്കമാണ് ജയയില്‍ നിന്ന് ഇ ഡി ചോദിച്ചറിയുന്നത്. നാളെ വീണ ടിയെ ചോദ്യം ചെയ്യാനിരിക്കെ ഇരുവരും നല്‍കുന്ന മറുപടികള്‍ നിര്‍ണായകമാണ്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും നാളെ വീണയുടെ ചോദ്യം ചെയ്യല്‍.
