സിനിമയിലെ ഫൈറ്റ് മാസ്റ്ററായ യുവതിക്ക് നേരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം. ലഹരിമരുന്ന് കേസിലെ പ്രതിയായ യൂസഫും സംഘവുമാണ് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. അപമര്യാദയായി പെരുമാറിയത് പൊലീസിൽ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രിയാണ് കലൂർ സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് സിനിമ ഫൈറ്റർ കാളിക്ക് നേരെ ആക്രമണം ഉണ്ടായത്. ലഹരിക്കേസ് പ്രതിയായ യൂസഫും സംഘവും ചേർന്ന് യുവതിയെ കല്ലെറിയുകയായിരുന്നു. 25ഓളം പേർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.
കാളിക്ക് നേരെ ഇത് ആദ്യമായല്ല യൂസഫും സംഘവും ആക്രമണം നടത്തുന്നത്. 2024ൽ യൂസഫും സംഘവും കാളിയോട് അപമര്യാദയായി പെരുമാറിയിരുന്നു. അന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ആ വൈരാഗ്യത്തിലാണ് രണ്ട് വർഷങ്ങൾക്ക് ശേഷം യുവതിയെ ക്രൂരമായി മർദിക്കുന്നത്.
യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ യുവതിയുടെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റു. അത്രയും നേരം ആക്രമണത്തിനിരയായിട്ടും പൊലീസുകാർ സ്ഥലത്തേക്ക് എത്തിയില്ലെന്നും പരാതി ഉയരുന്നുണ്ട്. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.
മലയാള സിനിമയിലെ ആദ്യ വനിതാ ഫൈറ്റ് മാസ്റ്ററാണ് കാളി. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ മാഫിയാ ശശിയുടെ അസിസ്റ്റന്റ് ആയാണ് കാളി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
