ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ചതിനെ തുടർന്ന് സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ സി.ആർ മഹേഷ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
“ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുലിനെ കണ്ടുമുട്ടി” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, “ചേർത്ത് നിർത്തുന്നൊരുത്തൻ” എന്ന രാഹുലിന്റെ കമന്റും ചർച്ചയായി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായി ഉയർന്നു.
“പാൽ പായസത്തിൽ വിഷം”, “വെളുപ്പിക്കൽ ശ്രമമോ” തുടങ്ങിയ കമന്റുകളാണ് വ്യാപകമായി ഉയരുന്നത്.പ്രതിസന്ധിക്കാലത്ത് പിന്തുണ നൽകുന്നതായി ഈ സന്ദർശനത്തെ വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ലൈംഗികാതിക്രമ പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്നിരുന്നു.
ഇതുകൂടാതെ, ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ പരാതിയും, പത്തനംതിട്ടയിലെ റിസോർട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പരാതിയിൽ സാമ്പത്തിക ചൂഷണവും ക്രൂരമായ പീഡനവും ആരോപിക്കുന്നു. മൂന്ന് കേസുകളിലും രാഹുൽ ജാമ്യത്തിലാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കമാണോ എന്ന ചോദ്യവും ഉയരുന്നു. ദൃശ്യങ്ങൾ പുറത്തുവിട്ടതിലൂടെ രാഹുലിന് പിന്തുണ നൽകുന്നതായാണ് സി.ആർ മഹേഷിനെതിരെ വിമർശനം ഉയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം
