നിപ ഭീഷണി നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ സ്റ്റോക്ക് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. നിപ രോഗികൾക്ക് നൽകുന്ന റെംഡിസിവറും റിബാവിറിനും നിലവിൽ ലഭ്യമല്ല. ഇന്ന് വൈകിട്ടോടെ കോഴിക്കോട് റെംഡിസിവർ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.സംസ്ഥാനത്തുണ്ടായിരുന്ന റെംഡിസിവർ സ്റ്റോക്കിന്റെ കാലാവധി ഏപ്രിലിൽ അവസാനിച്ചിരുന്നു. തുടർന്ന് പുതിയ സ്റ്റോക്ക് ശേഖരിച്ചിരുന്നില്ല. രാജ്യത്ത് ആഭ്യന്തര ആവശ്യത്തിനായുള്ള റെംഡിസിവർ ഉൽപ്പാദനം ഇല്ലാത്തതിനാൽ ലഭ്യതയും പ്രതിസന്ധിയിലായി. കയറ്റുമതിക്കായി മാത്രം ഉൽപ്പാദിപ്പിക്കുന്ന ചെന്നൈയിലെ ഒരു കമ്പനിയിൽ നിന്ന് 150 വയൽ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ കുറഞ്ഞത് 100 വയൽ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
നേരത്തെ നിപ ബാധ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ മരുന്ന് സ്റ്റോക്ക് ചെയ്യാറുണ്ടായിരുന്നു. സ്വിറ്റ്സർലാൻ്റ് കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ നിന്നടക്കമാണ് അന്ന് മരുന്ന് വാങ്ങിയിരുന്നത്. നിപ ചികിൽസയിൽ ഉപയോഗിക്കുന്ന മറ്റൊരു മരുന്നായ റിബാവിറിനും നിലവിൽ സ്റ്റോക്കില്ല. ഇതോടെ പ്രാഥമിക ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്നും രോഗിക്ക് നൽകാനായിട്ടില്ല.രാജ്യത്ത് ഉത്പാദനം കമ്പനികൾ നിർത്തിയത് കാരണം ആണ് മരുന്ന് സ്റ്റോക്ക് ചെയ്യാൻ ആകാതെ പോയതെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിശദീകരണം.
