വി സി, സെനറ്റ് വിവാദങ്ങൾക്ക് പിന്നാലെ എം ജി യൂണിവേഴ്സിറ്റിയിൽ താത്കാലിക അധ്യാപകരെ നിയമിച്ചതിലും വ്യാപക പ്രതിഷേധം. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക തള്ളിയ വൈസ് ചാൻസലർ യോഗ്യരല്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നുവെന്നാണ് ആരോപണം. സർക്കാർ പൂർണമായി ആർഎസ്എസിന് കീഴ്പ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
സർക്കാരിന് കടുത്ത തലവേദനയുണ്ടാക്കിയാണ് എംജി യൂണിവേഴ്സിറ്റിയിൽ ഗവർണറുടെ ഇടപെടൽ. ആദ്യം സംഘപരിവാർ അധ്യാപക സംഘടന നേതാവ് ഡോ.ഡി മാവോത്തിനെ വി സിയായി നിയമിച്ചു. പിന്നെ 19 ബിജെപി അനുഭാവികളെ സെനറ്റിലേക്ക് തെരഞ്ഞെടുത്തു. ഒടുവിലാണ് താത്കാലിക അധ്യാപക നിയമനത്തിലെ ഇടപെടൽ. വകുപ്പ് മേധാവികൾ നൽകിയ പട്ടിക തള്ളിയ വൈസ് ചാൻസലർ സ്വന്തം നിലക്ക് അധ്യാപകരെ നിയമിക്കുന്നുവെന്നാണ് ആരോപണം.
നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വി സി പരിഗണിക്കുന്നത് സംഘപരിവാർ സംഘടനയുടെ ചുമതലക്കാരായ അധ്യാപകരെയാണെന്ന് വിവിധ അധ്യാപക സംഘടനകൾ പറയുന്നു. ഗവർണറുടെ ഇടപെടലിൽ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേട്ട പഴി അതുപോലെ തിരിച്ചടിക്കാനാണ് ഇടത് നീക്കം. സിൻഡിക്കേറ്റ് അംഗങ്ങളും അധ്യാപക സംഘടനകളും പ്രതിഷേധിക്കും. അതിനിടെ വൈസ് ചാൻസലറെ ഷോൺ ജോർജ് അടക്കമുള്ള ബിജെപി നേതാക്കൾ ഓഫീസിലെത്തി അഭിനന്ദിച്ച ചിത്രങ്ങളും ചർച്ചയാകുന്നുണ്ട്.
