കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇതുസംബന്ധിച്ച് രാഷ്ട്രപതി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും പിന്തുണയുമായി ഒപ്പം നിൽക്കുന്നവരും നിവേദനം നൽകി. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങൾക്കിടെയാണ് അതിജീവിത രംഗത്തെത്തിയത്.
കഴിഞ്ഞ മാസമാണ് ഹണി എം വർഗീസ് ഉൾപ്പെടെയുള്ള അഞ്ച് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർക്ക് ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സുപ്രിംകോടതി കൊളീജിയത്തിന് ഹൈക്കോടതി ശുപാർശ കൈമാറുകയും ചെയ്തു. ഇതോടെയാണ് കടുത്ത എതിർപ്പ് അറിയിച്ച് അതിജീവിതയും പിന്തുണയുമായി രംഗത്തുള്ള നിരവധിപേരും രംഗത്തെത്തിയത്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ ഹണി എം വർഗീസിനും പങ്കുണ്ടെന്നാണ് പ്രധാന ആക്ഷേപം. മെമ്മറി കാർഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോടതിക്ക് വീഴ്ചപറ്റിയെന്നും ദൃശ്യങ്ങൾ ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
വനിതാ ജഡ്ജി കേസ് കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരം 2019ലാണ് ഹണി എം വര്‍ഗീസിനെ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണാ കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ പ്രമുഖ സുപ്രിംകോടതി അഭിഭാഷക അതിജീവിതക്കായി ഹൈക്കോടതിയിൽ ഹാജരാകുമെന്നാണ് വിവരം.
