സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട് തിരുത്തി സംസ്ഥാന സമിതി. മൂന്നിടങ്ങളിലാണ് പ്രധാന തിരുത്ത് വരുത്തിയത്. ശബരിമല സ്വർണക്കൊള്ള, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയം, വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ എന്നീ ഭാഗങ്ങളിലാണ് കാര്യമായ തിരുത്ത്.
തെരഞ്ഞെടുപ്പ് തോൽവിയിൽ മയപ്പെട്ട വിമർശനം എന്ന സംസ്ഥാന സമിതി കണ്ടെത്തിയ മൂന്നിടങ്ങളാണ് തിരുത്തിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഭാഗത്ത് വിമർശനം കടുപ്പിച്ചു. എ പത്മകുമാറിനെതിരെ രൂക്ഷ വിമർശനം ഉൾപ്പെടുത്തി. പത്മകുമാറിനെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയം അടിമുടി പാളി എന്ന് റിപ്പോർട്ട് തിരുത്തി. തളിപ്പറമ്പിലും, പയ്യന്നൂരിലും ജില്ലാ നേതൃത്വത്തിന് പറ്റിയ തെറ്റ് സംസ്ഥാന കമ്മിറ്റി തിരുത്തിയില്ല. ഇത് ജില്ലയിൽ ആകെ ബാധിച്ചു.
വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ തിരുത്ത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വർഗീയ പരാമർശങ്ങളെ സിപിഐഎമ്മിന് വേണ്ടവിധം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സിപിഐഎമ്മിലെ പ്രധാന നേതാക്കൾ തന്നെ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തുന്നതിൽ മത്സരിച്ചു. ഇത് ന്യൂനപക്ഷങ്ങളെ സിപിഐഎമ്മിനെ എതിരാക്കി എന്നും റിപ്പോർട്ട് തിരുത്തി. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം തിരുത്തിയ ഈ റിപ്പോർട്ടാണ് കീഴ്ഘടകങ്ങളിലേക്ക് ചർച്ചയ്ക്കായി അയയ്ക്കുക.
