മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ നിയമനങ്ങൾ അനധികൃതമാണെന്ന് സർക്കാരിന്റെ തന്നെ റിപ്പോർട്ട്. എട്ട് അസിസ്റ്റന്റുമാരുടെയും ഒരു കാഷ്യറുടെയും നിയമനമാണ് ചട്ടങ്ങൾ പാലിച്ചല്ലെന്ന് കണ്ടെത്തിയത്. ഇവരെ സ്ഥിരപ്പെടുത്തേണ്ടതില്ല എന്നുള്ള റിപ്പോർട്ട് സ്പെഷ്യൽ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.
എൽഡിഎഫ് സർക്കാരുകളുടെ കാലത്താണ് മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ബന്ധുക്കൾ അടക്കം അസിസ്റ്റന്റ് ക്യാഷ്യർ തസ്തികകളിലേക്ക് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിയമനം നേടിയത്. പരമാവധി 60,000 രൂപ വരെ ശമ്പളം കൈപ്പറ്റേണ്ടിയിരുന്നവർ പിന്നീട് 80,000 രൂപയ്ക്കും മുകളിലാണ് കൈപ്പറ്റിയത്. താത്കാലിക നിയമനങ്ങളായി നടത്തിയത് ആണെങ്കിലും പിന്നീട് ഡയറക്ടർ ബോർഡ് ഇവർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ചു എന്ന് വരുത്തിത്തീർക്കുകയായിരുന്നു. ചട്ടവിരുദ്ധമായി പ്രൊബേഷൻ ഡിക്ലയർ ചെയ്തു. ഇവരുടെ ശമ്പളയിനത്തിൽ മാത്രം 8.37 കോടി രൂപ മെഡിക്കൽ സർവീസസ് കോർപറേഷന് ചെലവായെന്ന് കോർപറേഷൻ തന്നെ വിവരാവകാശ രേഖകളിൽ സമ്മതിക്കുന്നുണ്ട്.
ഇതടക്കം നിലനിൽക്കെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ ഇവരുടെ നിയമനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നിശ്ചയിച്ചെങ്കിലും എതിർപ്പ് ഉയർന്നതോടെ അതിൽ നിന്ന് പിന്മാറി. ഇതിനിടെ സ്ഥിര നിയമനം ആവശ്യപ്പെട്ട് കോടതിയിൽ പോയ ഈ ഒമ്പത് ജീവനക്കാരെ കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാൻ കോടതി ആരോഗ്യവകുപ്പിന് നിർദേശം നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇക്കഴിഞ്ഞ 6ന് ഹിയറിംഗ് നടത്തി. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെയും 9 ജീവനക്കാരുടെയും ഹിയറിംഗ് നടത്തിയ ശേഷം നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ തന്നെയാണെന്നും അങ്ങനെ തന്നെ തുടരണമെന്നും അല്ലാത്തപക്ഷം നിയമവിരുദ്ധ നടപടിയായി കണക്കാക്കണമെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗയെക്ക് കൈമാറുകയും ചെയ്തു.
