സമരം തുടരുന്ന തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ സമരം തീർക്കാൻ ചർച്ച വിളിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഈ മാസം പതിമൂന്നിന് ഉച്ചയ്ക്കാണ് ചർച്ച. രണ്ട് ആശുപത്രികളിലെയും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
അടിസ്ഥാന ശമ്പളത്തിൽ വർധന ആവശ്യപ്പെട്ട് കഴിഞ്ഞ 88 ദിവസമായി തുടരുകയാണ് തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ സമരം. തൃശൂർ ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് ഉണ്ടായതും വലിയ വിവാദമായിരുന്നു. തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ യോഗം വിളിക്കാൻ തീരുമാനിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. കൃത്യമായ കാരണം പോലും പറയാതെയാണ് യോഗം മാറ്റിയത് എന്ന വിമർശനവും ഉയർന്നിരുന്നു. ഇതിനിടയിലാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഇടപെടൽ.
കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കുമ്പോൾ നഴ്സുമാരുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ കാര്യത്തിൽ ഇടപെടുന്നത്. പതിമൂന്നാം തീയതിയിലെ യോഗത്തിൽ മാനേജ്മെന്റുകളെയും സമരത്തിലുള്ള നഴ്സിംഗ് സംഘടന പ്രതിനിധികളെയും വെവ്വേറെ കേൾക്കും. തുടർന്ന് സർക്കാർ നിർദേശം മുന്നോട്ട് വയ്ക്കും. ഇരുകൂട്ടരുമായി ചർച്ച നടത്തി രമ്യതയിൽ എത്തിച്ച് പ്രശ്നപരിഹാരം കാണാനാണ് ശ്രമം.
അടിസ്ഥാനശമ്പളം വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഴ്സുമാരുടെ സംഘടന വ്യക്തമാക്കുന്നു. ചർച്ചയിൽ നഴ്സുമാരുടെ ആവശ്യത്തോടുള്ള മാനേജ്മെന്റ്കളുടെ പ്രതികരണം നിർണായകമാണ്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആലോചിക്കുന്നുണ്ട്.
