സംസ്ഥാനത്തെ ലഹരി ശൃംഖല തകർക്കാൻ പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ വ്യാപകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലും റെയ്ഡുകളിലുമായി 151 പേരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തും വിൽപ്പനയും ഉൾപ്പെട്ട 144 കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ 1568 കേസുകൾ രജിസ്റ്റർ ചെയ്തതു. 1710 പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1.185 കിലോഗ്രാം എംഡിഎംഎ, 112.199 കിലോഗ്രാം കഞ്ചാവ്, 1017 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ കൊച്ചിയിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ ഡാൻസാഫ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി അൻവർ ഹുസൈനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി നശിപ്പിച്ചു.9 മാസം വളർച്ച എത്തിയ ചെടികളാണ് കണ്ടെത്തിയത്.ഇതര സംസ്ഥാന തൊഴിലാളികൾ വളർത്തിയതാണ് എന്നാണ് നിഗമനം.തിരുവനന്തപുരം നെടുമങ്ങാടും ലഹരി കടത്തുമായി ബന്ധപ്പെട്ട മറ്റൊരു സംഘത്തെ പൊലീസ് പിടികൂടി. നൗഫൽ, ശരത് വിനോദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. തച്ചരുക്കോണത്ത് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. വാഹനങ്ങളിലെത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി മറ്റു സ്ഥലത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപേരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
